പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍;കുടുംബ വാഴ്ച തുടരുന്നുവെന്ന് ബിജെപി
Web Desk
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും. കാലങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യമായ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമാണ് യഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം.
മോദിയുടെ മണ്ഡല മായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കാണ്. എഐസിസിയിലും ഇതോടൊപ്പം അഴിച്ചുപണി നടത്തി. കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല കെ.സി വേണുഗോപാലിനാണ്. എറ്റവും അധികാരമുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് കെ സി വേണുഗോപാലിനെ നിയമിച്ചിരിക്കുന്നത്. സംഘടനാ തലത്തിലെ നിയമന ചുമതല ഇതോടെ കെ.സി വേണുഗോപാലിന് ലഭിച്ചു. അശോക് ഗോലോട്ട് വഹിച്ചിരുന്ന ചുമതലയാണ് കെ സി വേണുഗോപാലിന് ലഭിച്ചിരിക്കുന്നത്.
അതേസമയം, പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് സന്തോഷമുള്ള കാര്യമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. പ്രിയങ്ക വളരെ കഴിവുള്ള വ്യക്തിയാണ്. പ്രിയങ്കയുടെ പ്രവര്‍ത്തനം ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പ്രിയങ്കയുടെ വരവോടെ രാഹുല്‍ ഗാന്ധി പരാജയമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചെന്ന് ബിജെപി പറഞ്ഞു. കോണ്‍ഗ്രസ് നയം കുടുംബത്തെ പ്രോത്സാഹിപ്പിക്കലാണ്. രാഹുലിന്റെ നേതൃത്വത്തില്‍ വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കിയെന്ന് ബിജെപിയുടെ മാധ്യമവക്താവ് ബാബുല്‍ സുപ്രിയോ വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുന്നുള്ള പരസ്യപ്രഖ്യാപനമാണിത്. രാഹുലിന് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കാതെ വന്നതാടോ ഒരു ഊന്ന് വടിയായിട്ടാണ് കുടുംബത്തില്‍ നിന്നും പ്രിയങ്കയെ കൊണ്ടു വന്നിരിക്കുന്നതെന്നും മറ്റൊരു ബിജെപി വക്താവ് സാംപിത് പത്ര പറഞ്ഞു. ഗാന്ധി കുടുംബത്തിനപ്പുറം നോക്കാനുള്ള ശേഷി പോലും കോണ്‍ഗ്രസിനില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയാണ് കുടുംബമെങ്കില്‍ കുടുംബം തന്നെ പാര്‍ട്ടിയാവുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലെന്നും സാംപിത് പത്ര പരിഹസിച്ചു.
1999ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച പ്രിയങ്ക ഗാന്ധി സജീവ പ്രവര്‍ത്തകയാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളില്‍ ഉത്തര്‍പ്രദേശ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് പ്രിയങ്കയുടെ നിയമനം ചൂണ്ടിക്കാട്ടുന്നു.
80 ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ കഴിഞ്ഞ തവണ 2 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യു. പിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല നല്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളിലേക്ക് കടന്നുകയറി വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. യു.പിയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക നേരത്തെ തന്നെ ഇടപെടുന്നുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ഭാരവാഹിയായി പ്രിയങ്കയുടെ വരവ് യു. പിയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ശുക്ല പറഞ്ഞു.
പ്രിയങ്കയുടെ വരവ്: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറുന്നു
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശനത്തോടെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം മാറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കയ്ക്ക് നല്‍കുക വഴി ശക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കുന്നതും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍.